കൊറോണ വ്യാപനം : അടുത്ത രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി.

0
78

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളാണ് ഉണ്ടായത്. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം ശക്തമാണ്.

 

അവിടവിടെയായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ യോഗങ്ങളും പരിപാടികളും നടത്താവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വലിയ തോതില്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി.

 

മാസ്‌ക് ധരിച്ചു എന്നത് ഏറെ ആശ്വാസകരമെങ്കിലും, അത് എല്ലായിടത്തും പാലിക്കപ്പെട്ടു എന്ന് പറയാനാവില്ല.

 

വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്‍ണായകമാണ്.ഏറെ കരുതിയിരിക്കേണ്ടതാണ്. എത്രമാത്രം വര്‍ധന ഉണ്ടാകുമെന്ന് രണ്ടാഴ്ചയോടെ മാത്രമേ പറയാനാകൂ. ശ്രദ്ധയോടെയുള്ള ഇടപെടലുണ്ടാകണം. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡെല്ലാം പോയി എന്നു കരുതാതെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിച്ചു മാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ.

 

കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ ശുചിയാകണം. രണ്ടു മീറ്റര്‍ അകലം പാലിച്ചു മാത്രമേ ആളുകളുമായി സംസാരിക്കാവൂ. തദ്ദേശ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചടങ്ങുകളുമെല്ലാം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോല്‍ പാലിച്ചു കൊണ്ടാകണം. ആളുകള്‍ സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

അത്യാവശ്യമെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ. വിവാഹങ്ങള്‍ അടക്കമുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ തോന്നുന്നവര്‍ ഉടന്‍ ചികില്‍സ തേടണം. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ കഴിയുക. നമുക്ക് ഇനിയും കോവിഡിനെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here