ജില്ലയില്‍ ആകെയുള്ള രണ്ട് ജയിലുകളായ ആലപ്പുഴ, മാവേലിക്കര ജയിലുകളില്‍ തടവുകാര്‍ വീര്‍പ്പുമുട്ടുന്നു

0
47

ലപ്പുഴ: ജില്ലയില്‍ ആകെയുള്ള രണ്ട് ജയിലുകളായ ആലപ്പുഴ, മാവേലിക്കര ജയിലുകളില്‍ തടവുകാര്‍ വീര്‍പ്പുമുട്ടുന്നു.

84 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആലപ്പുഴയിലെ പുതിയ ജില്ലാ ജയിലില്‍ 200 പേരും 86 പേരെ പാര്‍പ്പിക്കാവുന്ന മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ 196 തടവുകാരുമാണുള്ളത്. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ജയിലുകള്‍ സന്ദര്‍ശിച്ച ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന് ജയിലുകളിലെ ‘ഓവര്‍ ലോക്കപ്പ്’ നേരിട്ട് ബോദ്ധ്യപ്പെട്ടു.

ചൂട് കടുത്തതോടെ ഇരുനില കെട്ടിടത്തില്‍ തിങ്ങിക്കിടക്കുന്നത് തടവുകാര്‍ക്ക് മാനസിക- ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 27ന് ആലപ്പുഴ ജയിലും 28ന് മാവേലിക്കര ജയിലുമാണ് ജഡ്ജി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ജയല്‍ സൂപ്രണ്ടുമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ആലപ്പുഴയില്‍ രാജഭരണകാലത്ത് ആരംഭിച്ചതാണ് ജില്ലാ ജയില്‍. പഴയ കെട്ടിടം നവീകരിച്ച്‌ സുരക്ഷയൊരുക്കി കുറച്ച്‌ തടവുകാരെ അവിടേക്ക് മാറ്റാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചു. ജയിലിന് സുരക്ഷയൊരുക്കാന്‍ ഒന്നരക്കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാസത്തില്‍ നടക്കുന്ന ജയില്‍ ഡി.ജി.പിമാരുടെ യോഗത്തില്‍ ജില്ലയിലെ ജയിലുകളിലെ ഓവര്‍ ലോക്കപ്പ് ബോദ്ധ്യപ്പെടുത്തണമെന്ന് സൂപ്രണ്ടുമാരോട് നിര്‍ദ്ദേശിച്ചാണ് ജഡ്ജി മടങ്ങിയത്.

ആലപ്പുഴ ജില്ലാ ജയില്‍ രണ്ടുവര്‍ഷം മുമ്ബ് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും മുറിക്കുള്ളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ ജാഗ്രത കാണിക്കുന്നുമില്ല. 34 ഡിഗ്രി ചൂടിലൂടെ ജില്ല കടന്നുപോകുമ്ബോള്‍ തിങ്ങി ഞെരുങ്ങി കിടക്കുന്ന തടവുകാര്‍ അക്രമകാരികളാകുമോയെന്ന ആശങ്കയുമുണ്ട്. .

ഡോ. അലക്സാണ്ടര്‍ ജേക്കബ് അദ്ധ്യക്ഷനായ ജയില്‍ പരിഷ്കരണ കമ്മിഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ താലൂക്ക് തലത്തില്‍ ജയിലുകള്‍ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ജില്ലയില്‍ ആറു താലൂക്കുകളുണ്ടെങ്കിലും രണ്ടിടത്തു മാത്രമാണ് ജയില്‍ ഉള്ളത്. അരൂര്‍, ചെങ്ങന്നൂര്‍ മേഖലകളിലെ സ്റ്റേഷനുകളില്‍ നിന്നുള്ള പ്രതികളെ ആലപ്പുഴ ജില്ലാ ജയിലില്‍ എത്തിക്കണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പൊലീസ്. ഇത് വലിയ സാമ്ബത്തിക ബാദ്ധ്യതയും ഉണ്ടാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here