പശ്ചിമ ബംഗാളിലെ നിയമമന്ത്രി മൊളോയ് ഘട്ടക്കിനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) മാർച്ച് 29ന് ഏജൻസിയുടെ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. അന്വേഷണ ഏജൻസിക്ക് കീഴിലുള്ള കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടതാണ് സമൻസ്. അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റിനെയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഇഡി വൃത്തങ്ങൾ അവകാശപ്പെട്ടു. മാർച്ച് 23ന് ഹാജരാകാനാണ് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെയും കൽക്കരി കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി മോളോയ് ഘട്ടക്കിന് സമൻസ് അയച്ചിരുന്നു. നേരത്തെ ഇഡി മോളോയ് ഘട്ടക്കിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ബംഗാളിലെ കൽക്കരി പ്രദേശം എന്നറിയപ്പെടുന്ന അസൻസോൾ സ്വദേശിയാണ് ബംഗാൾ നിയമമന്ത്രിയായ ഘട്ടക്ക്. അസൻസോൾ നോർത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയാണ് മൊളോയ് ഘട്ടക്ക്.
ഇഡിയും സിബിഐയും നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പേര് പുറത്തുവന്നത്. കൽക്കരി കള്ളക്കടത്ത് കേസിൽ ഇയാളുടെ പങ്ക് ഇരു ഏജൻസികളും പരിശോധിച്ചുവരികയാണ്. കൊൽക്കത്തയിലെ വസതിയിൽ വച്ച് സിബിഐ ഒരിക്കൽ അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു.
കേസുമായി ബന്ധപ്പെട്ട് അസൻസോളിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇഡി മുമ്പ് റെയ്‌ഡും നടത്തിയിരുന്നു, അതിനെ തുടർന്ന് മോളോയ് ഘട്ടക് ഒരു വാർത്താസമ്മേളനം നടത്തുകയും താൻ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയായതാണെന്നും, കള്ളക്കടത്ത് കേസിൽ തനിക്ക് ഒരു തരത്തിലും പങ്കില്ലെന്നും അവകാശപ്പെട്ടിരുന്നു.