കൊച്ചി: ഏപ്രിൽ മാസം മുതൽ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ.സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരമാണ് വാതിൽപ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്.എന്നാൽ ഇത് പൂർണ്ണമായി നടപ്പാക്കുന്നതിൽ അനിശ്ചിതത്വമുണ്ട്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. മാലിന്യ സംസ്കരണത്തെ
കുറിച്ച് ഫ്ലാറ്റ് അസോസിയേഷൻ പ്രതിനിധികളുമായി മേയറും സിറ്റി പൊലീസ് കമ്മീഷണറും ചർച്ച നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ മാർഗരേഖ രൂപീകരിക്കാനാണ് ആലോചന.
ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കും,പ്ലാസ്റ്റിക്ക് മാലിന്യം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ബ്രഹ്മപുരത്ത് ഇനി മാലിന്യ പ്ലാന്‍റിന്‍റെ തന്നെ ആവശ്യമുണ്ടോ എന്ന് ആരെങ്കിലും ചിന്തിച്ച് പോയാൽ തെറ്റില്ല. കാരണം മാലിന്യമൊന്നും ഒരു പ്രശ്നമേ അല്ലാത്ത രീതിയിലാണ് സർക്കാരിന്‍റെയും കോർപ്പറേഷന്‍റെയും പുതിയ തീരുമാനങ്ങൾ.പ്ലാസ്റ്റിക്ക് മാലിന്യത്തിലാണ് കൂടുതൽ ആത്മവിശ്വാസം.ആഴ്ചയിൽ രണ്ട് ദിവസം ഹരിതകർമ്മ സേന എത്തി പ്ലാസ്റ്റിക്ക് മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കും. പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.ഇവ ഗ്രാന്യുളുകളാക്കി റീസൈക്കിൾ ചെയ്യും.ഹരിതകർമ്മസേനക്ക് നിശ്ചിത ഫീസ് മാസം വീടുകളിൽ നിന്നും നൽകണം
തദ്ദേശ വകുപ്പ് മന്ത്രി എറണാകുളത്തെ അവലോകന യോഗത്തിൽ ഇത് അവതരിപ്പിച്ചത് മുതൽ പ്രതിപക്ഷം ഉയർത്തുന്ന ചില പ്രശ്നങ്ങളുണ്ട്.ഒന്ന് ഹരിത കർമ്മസേന എന്ന രീതിയിൽ കൊച്ചിയിൽ സംവിധാനമില്ലാത്തതാണ്.രണ്ട് ഏപ്രിൽ മാസം മുതൽ ഇത് നടപ്പിലാക്കണമെന്ന കർശന നിർദ്ദേശം നൽകുമ്പോൾ ഇതിലെ പ്രായോഗിക പ്രശ്നങ്ങൾ
വീടുകളിൽ നിന്നും ശേഖരിച്ച് വെറുതെ കൈമാറിയാൽ ക്ലീൻ കേരള കമ്പനി സ്വീകരിക്കില്ലെന്നതാണ് അടുത്ത പ്രതിസന്ധി.പ്ലാസ്റ്റിക്ക് വേർതിരിച്ച് വൃത്തിയാക്കുന്നതിനായുള്ള കേന്ദ്രങ്ങളും ഓരോ സോണിലും ആവശ്യമാണ്.നിലവിൽ രണ്ട് കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.ഇവിടെ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന സ്ഥിതിയാണ്.