ബോർഡർ-ഗവാസ്‌കർ ട്രോഫി മറ്റൊരു അവിസ്‌മരണീയ തിരിച്ചുവരവിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. 1205 ദിവസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാട് കോഹ്‌ലി ടെസ്‌റ്റിൽ തന്റെ സെഞ്ചുറി കണ്ടെത്തിയതിന് അഹമ്മദാബാദ് വേദിയായപ്പോൾ ഇന്ത്യയ്ക്ക് അത് തിരിച്ചുവരവിനുള്ള സാധ്യതകൾ തുറന്നിടുകയാണ്.
തന്റെ ടെസ്‌റ്റ് കരിയറിലെ 28ആം സെഞ്ചുറി കോഹ്‌ലി നേടിയത് ഇന്ത്യ ഏറ്റവും അധികം ആഗ്രഹിച്ച, അനിവാര്യമായ മത്സരത്തിലാണ് എന്നതും ഈ നേട്ടത്തിന്റെ മഹത്വമേറ്റുന്നു. 10 വർഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ കോഹ്‌ലിയുടെ ആദ്യ ഹോം ടെസ്‌റ്റ് സെഞ്ചുറിയാണിത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 110 റൺസുമായി കോഹ്ലിയും, 11 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിലുള്ളത്.
241 പന്തിലാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്, ക്ഷമയോടെ തന്റെ ഏകാഗ്രത കൈവിടാതെ 5 ബൗണ്ടറികൾ മാത്രം നേടിയാണ് താരം ഇന്നിംഗ്‌സ് പടുത്തുയർത്തിയത്. താരത്തിന്റെ 75-ാം അന്താരാഷ്‌ട്ര സെഞ്ചുറിയും നാട്ടിൽ 14-ാം ടെസ്‌റ്റ് സെഞ്ചുറിയുമാണ് ഇന്നത്തേത്. ഇതോടെ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഹോം സെഞ്ചുറി നേടിയ ബാറ്റർമാരുടെ എലൈറ്റ് ലിസ്‌റ്റിൽ മുഹമ്മദ് അസ്ഹറുദ്ദീൻ, വീരേന്ദർ സെവാഗ്, ദിലീപ് വെങ്‌സർക്കാർ എന്നിവരെ മറികടന്നിരിക്കുകയാണ് കോഹ്‌ലി.