കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി ലോക്‌സഭാ എംപി പ്രജ്ഞാ താക്കൂർ. രാഹുൽ ഗാന്ധി അടുത്തിടെ യുകെയിൽ നടത്തിയ പരാമർശങ്ങൾക്ക് എതിരെയാണ് അവർ കടന്നാക്രമിച്ചത്. ഒരു വിദേശ വനിതയിൽ ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യ പറഞ്ഞതായും, അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചുവെന്നും ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി അവകാശപ്പെട്ടു.
“ഞങ്ങളുടെ മൈക്കുകൾ ക്രമരഹിതമല്ല, അവ പ്രവർത്തിക്കുന്നു, പക്ഷേ നിങ്ങൾക്ക് ഒരിക്കലും അവ ഓണാക്കാൻ കഴിയില്ല. ഞാൻ സംസാരിക്കുമ്പോൾ പലതവണ എനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്” എന്ന രാഹുലിന്റെ പരാമർശം ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോരിന് ഇടയാക്കിയിരുന്നു.
“നിങ്ങളുടെ അമ്മ ഇറ്റലിയിൽ നിന്നുള്ളതിനാൽ നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരല്ലെന്ന് ഞങ്ങൾ ഊഹിച്ചു.” താക്കൂറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. തന്റെ പാർട്ടി സഹപ്രവർത്തകരെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന യുകെയിൽ ഒരു പരിപാടിക്കിടെ രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
“നിങ്ങൾ വിദേശരാജ്യത്ത് പോയി ഇവിടുത്തെ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് പറയുന്നു. ഇതിലും ലജ്ജാകരമായ മറ്റൊന്നില്ല. അവർക്ക് (രാഹുൽ ഗാന്ധി) രാഷ്ട്രീയത്തിൽ അവസരം നൽകരുത്, അവരെ രാജ്യത്തിൽ നിന്ന് പുറത്താക്കണം.” പ്രജ്ഞ താക്കൂർ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനകൾ ക്രൂരമായ ആക്രമണത്തിനിരയാണെന്നും, രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ലോക്‌സഭയിൽ പലപ്പോഴും പ്രതിപക്ഷത്തിന്റെ മൈക്കുകൾ നിശബ്‌ദമാകാറുണ്ടെന്ന് അദ്ദേഹം ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റംഗങ്ങളോട് പറഞ്ഞിരുന്നു.