മൺസൂൺ എത്തിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും പല തലത്തിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടലിനോടു ചേർന്നു കിടക്കുന്ന കേരളത്തിനും തമിഴ്നാടിനും കർണാടയ്ക്കും ഗോവയ്ക്കും മുകളിൽ മഴയുടെ കനത്ത മേഘപടലം. ആന്ധ്രയിലെ ഹൈദരാബാദിനു മുകളിലെത്തുമ്പോൾ കളി മാറുന്നു. കനത്ത ചൂടിലേക്കാണ് പ്രവേശനം. ഭൂ നിരപ്പിൽ നിന്നു എട്ടുപത്തു കിലോമീറ്റർ ഉയരത്തിലൂടെ പോകുന്നതിനാൽ പുറത്ത് മൈനസ് താപനിലയാണെങ്കിലും ഹൈദരാബാദ് വിമാനത്താവളത്തിൽ ഒരു യാത്രികൻ കടുത്ത ഉഷ്ണതരംഗത്തിലേക്കാണ് ഇറങ്ങുന്നത്. എന്നാൽ തൊട്ടടുത്ത അയൽ സംസ്ഥാനമായ കർണാകടത്തിന്റെ തലസ്ഥാന നഗരമായ ബെഗളൂരുവിന്റെ ചില ഭാഗങ്ങൾ കടുത്ത പ്രളയത്തിനടിയിലാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടമായ ചിറാപ്പുഞ്ചി– സോഹ്റ– മൗസിൻറാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മേഘാലയത്തിലെ ഖാസി കുന്നുകളിൽ പേമാരി പെയ്തിറങ്ങുന്നു. കനത്ത മഴയാണ് അസമിൽ. അവിടെ നിന്നുള്ള പ്രളയജലവും വഹിച്ചുകൊണ്ട് വരുന്ന ബ്രഹ്മപുത്ര നദി ഗംഗാ മാതാവിന്റെ ഭാഗമായ ഹൂഗ്ലി നദിയുമായി കലർന്നൊഴുകുന്ന കൊൽക്കത്തയിൽ ചൂട്. ഭുവനേശ്വറിൽ അസാനി ചുഴലിക്കാറ്റിനു ശേഷമുള്ള മഴയുടെ ഇടവേള. ന്യൂഡൽഹിയും യുപിയും രാജസ്ഥാനിലെ ജെയ്സാൽമറും ഉൾപ്പെടുന്ന ഉത്തരേന്ത്യ മഴ കണ്ടിട്ടു തന്നെ മാസങ്ങളായി. ഹിമാലയത്തിൽ പോലും കൊടുംതണുപ്പില്ലാത്ത സ്ഥിതിയാണ്.