രാജ്യത്ത് വീണ്ടും കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നു;

0
246

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൽക്കരി ക്ഷാമം രൂക്ഷമാകുന്നു. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ വൈദ്യുതി ലഭ്യതയ്ക്ക് കുറവുണ്ട്. വോൾട്ടേജ് കുറച്ച് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കേരളത്തിന്റെ ശ്രമം.

കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്. കോവിഡിന് ശേഷം വ്യവസായ മേഖലയും വിപണിയും ഉണർന്നതും വൈദ്യുതിയുടെ ആവശ്യം വർദ്ധിപ്പിച്ചു. അതേസമയം കൽക്കരി ലഭ്യത കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. 623 മില്യൺ യൂണിറ്റ് വൈദ്യതിയുടെ കുറവാണ് കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുണ്ടായത്. രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി ഒൻപത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി നിയന്ത്രണം ആരംഭിച്ചു.

കേരളത്തിൽ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. താപവൈദ്യുത നിലയങ്ങളുമായുള്ള കരാർ പ്രകാരം ലഭിക്കേണ്ട വൈദ്യുതിയിൽ 78 മെഗാവാട്ടിന്റെ കുറവുമുണ്ടായി. ഈ കുറവ് പരിഹരിക്കാൻ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് പ്രധാന പോംവഴി. അതിനായി ചില സമയങ്ങളിവൽ വോൾട്ടേജ് കുറച്ച് 120 മെഗാവാട്ട് വൈദ്യുതി ലാഭിക്കാൻ നടപടികൾ സ്വീകരിച്ചു.

കായംകുളം താപ വൈദ്യുത നിലയത്തിൽ നിന്ന് 330 മെഗാവാട്ടും നല്ലളം താപ നിലയത്തിൽ നിന്ന് 90 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യത മുന്നിലുണ്ട്. എന്നാൽ ഡീസൽ, നാഫ്ത എന്നിവയുടെ ഉയർന്ന വില കാരണം ഒരു യൂണിറ്റ് വൈദ്യുത ഉദ്പാദനത്തിന് 16 രൂപ ചിലവ് വരും. ഇത് വൈദ്യുതബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ചിലവ് കുറച്ച് വൈദ്യുതി ലഭ്യമാക്കാൻ നിലവിൽ കരാറിൽ ഏർപ്പെടാത്ത സ്വകാര്യ നിലയങ്ങളുമായി ചർച്ച നടത്തുകയാണ് വൈദ്യുത ബോർഡ്. വിദേശത്ത് നിന്ന് നിന്ന് കൽക്കരി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here