തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചൂട്ടുവിൽക്കാനെത്തിയ ആളിൽ നിന്ന് രജിസ്ട്രേഷൻ ഫീ ഇനത്തിൽ 500 രൂപ പിരിച്ചതായി ആരോപണം. പുഞ്ചക്കരി സ്വദേനിയില്‍ നിന്നാണ് പണം പിരിച്ചത്. ഫോർട്ട് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് ഫീ ഈടാക്കിയത്.
മൺകലത്തിൽ മായം കണ്ടെത്തിയതോടെ താത്കാലിക വിൽപനയ്ക്ക് കോർപ്പറേഷൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. എന്നാൽ കൊതുമ്പും ചൂട്ടും വിൽക്കുന്നവരില്‍ നിന്നും ചിലയിടങ്ങളിൽ രജിസ്ട്രേഷൻ ഫീ ഈടാക്കിയതായി ആരോപണമുണ്ട്.
സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടറോട് വിശദീകരണം തേടുമെന്ന് കോർപ്പറേഷൻ അറിയിച്ചു. എല്ലാവരിൽ നിന്നും രജിസ്ട്രേഷൻ ഫീ ഈടാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. വഴിവാണിഭം നടത്തുന്നവരിൽ നിന്ന് മാത്രം ഫീസ് ഈടാക്കാനായിരുന്നു നിർദേശം.