ഇസ്ലാമാബാദ്: ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ പാകിസ്ഥാനും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് പാക് ഭരണകൂടം ടിക് ടോകിന് മുന്നറിയിപ്പ് നൽകിയതായാണ് വിവരം. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായല്ല നടപടിയെന്നാണ് സൂചന. അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകൾ പ്രചരിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോകിനെ പാക്കിസ്ഥാൻ നിരോധിക്കുന്നത്.
ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ബിഗോക്കും പാകിസ്ഥാൻ നിരോധനമേർപ്പെടുത്തിയിരുന്നു. ബിഗോയിലൂടെയും ടിക് ടോകിലൂടെയും സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു.
ഈ ആപ്പുകളിലെ വിവരങ്ങൾ പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കുമെന്ന് സർക്കാർ അധികൃതരും ചൂണ്ടിക്കാട്ടി.