കൊച്ചി: കരൾമാറ്റിവെക്കൽ അല്ലാതെ ജീവൻ നിലനിർത്താൻ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ ആ ദമ്പതികൾ ആദ്യമൊന്ന് പകച്ചുപോയി. എന്നാൽ ഭർത്താവിന് വേണ്ടി കരൾ പകുത്തുനൽകാൻ തയ്യാറാണെന്ന് ഡോക്ടർമാരോട് പറയാൻ ജീനയ്ക്ക് അധികസമയം വേണ്ടിവന്നില്ല. അങ്ങനെ ഭാര്യ പകുത്തുനൽകിയ കരൾ സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിവരികയാണ് തൊടുപുഴ മണക്കാട് സ്വദേശി അനിൽ(48).
ഭക്ഷണം കഴിക്കാനാകാതെയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടപ്പോഴാണ് പരിശോധനയിലാണ് കരൾരോഗമാണെന്ന് വ്യക്തമായത്. തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടുകയായിരുന്നു. അവിടുത്തെ ഡോക്ടർമാരാണ് കരൾമാറ്റിവെക്കൽ വേണമെന്ന് അറിയിച്ചത്.
ഇതോടെയാണ് മണക്കാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കൂടിയായ ജീന അനിൽ (39) ഭർത്താവിനുവേണ്ടി കരൾ പകുത്തു നൽകാൻ സന്നദ്ധയായത്. ഒരു മാസം മുൻപായിരുന്നു ഇരുവർക്കും ശസ്ത്രക്രിയ നടത്തിയത്. 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ഇരുവരും സുഖംപ്രാപിച്ചുവരികയാണ്. ഇരുവരും ഇപ്പോഴും ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.
ശസ്ത്രക്രിയ വിജയകരമാണെന്നും അനിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതായും ഡോക്ടർമാർ അറിയിച്ചു. കുറച്ചുദിവസത്തിനകം ഇരുവർക്കും വീട്ടിലേക്ക് മടങ്ങാനാകും. അനിൽ-ജീന ദമ്പതികൾക്ക് പതിനൊന്നും എട്ടും വയസുള്ള രണ്ടു മക്കളുണ്ട്.