തിരുവനന്തപുരം• ആറ്റുകാല്‍ ക്ഷേത്രമുറ്റത്തെ പണ്ടാരടുപ്പില്‍ തീ പകർന്നു. പിന്നാലെ ആയിരങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ തുടങ്ങി. കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചതിനു പിന്നാലേ ക്ഷേത്ര തന്ത്രി തേക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി പി.കേശവൻ നമ്പൂതിരിക്ക് കൈമാറി. തിടപ്പള്ളിയിലേയും വലിയ തിടപ്പള്ളിയിലേയും പൊങ്കാല അടുപ്പുകളിൽ പകർന്നശേഷം മേൽശാന്തി ദീപം സഹശാന്തിക്കു കൈമാറി. അദ്ദേഹം പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.
ഉച്ചയ്ക്കുശേഷം 2.30നാണ് പൊങ്കാല നിവേദ്യം. പണ്ടാര അടുപ്പിലെ പൊങ്കാലയാണ് ആദ്യം നിവേദിക്കുന്നത്. ഈ സമയത്തുതന്നെ, ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലേക്കും തീർഥം പടരും. നിവേദ്യത്തിനായി മൂന്നൂറിലേറെ ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. സിനിമാ നടി ആനി വീട്ടിലും, ജലജ, സീമാ ജി.നായർ എന്നിവർ ക്ഷേത്രത്തിനടുത്തും പൊങ്കാലയിടുന്നുണ്ട്. നടി സ്വാസിക കൻറോൺമെന്റ് സ്റ്റേഷനടുത്തും, എംഎൽഎ ഉമാതോമസ് എംഎൽഎ ഹോസ്റ്റലിനു മുന്നിലുമാണ് പൊങ്കാലയിടുന്നത്. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധാമൂർത്തിയും ദർശനത്തിനെത്തി.