ഏത് നേരവും ചിരിക്കുന്ന മുഖമാണെങ്കിലും ശക്തമായ നിലപാടുകളും തീരുമാനങ്ങളും കൊണ്ട് വ്യത്യസ്ഥയായ താരമായിരുന്നു സുബി സുരേഷ്. ക്യാമറയ്ക്ക് മുമ്പിലും ജീവിതത്തിലും തന്റെ ശരികളെ മുറുകിപ്പിടിച്ച താരം വലിയ ഒരു സുഹൃദ് വലയത്തിന് ഉടമയായിരുന്നു. കടന്നുവന്ന പ്രതിസന്ധി നിറഞ്ഞ ജീവിതത്തെ തുറന്നുകാട്ടാനും നാട്യങ്ങളില്ലാതെ ആളുകളോട് ഇടപെടാനും ഏറെ ശ്രദ്ധിച്ചിരുന്ന സുബി വിട പറയുമ്പോള്‍ ആ ശൂന്യതയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരാളില്ലെന്നതാണ് സത്യം. സോഷ്യല്‍ മീഡിയ പേജുകള്‍ക്കൊപ്പം തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയും നിരന്തരം ആരാധകരുമായി ഇടപെട്ടിരുന്ന താരം വിടപറഞ്ഞത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മരണം സ്ഥിരീകരിച്ച് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നായിരുന്നു പോസ്റ്റ്. സുബിയുടെ പുതിയ ഒരു ചിത്രത്തിനൊപ്പം അഡ്മിനാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വൈറലായ പോസ്റ്റിന് താഴെ ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സുബി സുരേഷ്(41) അന്തരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനിരിക്കെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.