ബെംഗളുരു : കിണറ്റിൽ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച് വനിതാ വെറ്ററിനറി ഡോക്ടറും സംഘവും. മംഗളുരുവിലെ നിഡ്ഡോഡിയിലാണ് പുലി കിണറ്റിൽ വീണത്. 25 അടി താഴ്ചയുള്ള കിണറ്റിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പെത്തി പല തവണ ശ്രമിച്ചിട്ടും പുലിയെ വലയിലാക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ല. തുടർന്നാണ് ചിട്ടേ പിള്ളി എന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന്‍റെ സഹായം വനംവകുപ്പ് തേടിയത്.
ഡോ. മേഘന, ഡോ. യശസ്വി എന്നിവർ സ്ഥലത്തെത്തി പരിസരം പരിശോധന നടത്തി. തുടർന്ന് ഡോ. മേഘനയെ കൂട്ടിലാക്കി കിണറ്റിലിറക്കാൻ തീരുമാനിച്ചു. പുലിയെ മയക്കുവെടി വയ്ക്കാനുള്ള തോക്കുമായി ഡോ. മേഘന കിണറ്റിൽ ഇറങ്ങി. പുലിയെ വെടിവക്കുകയും അത് മയങ്ങിയ ശേഷം കൂട്ടിലാക്കി തിരികെ കയറുകയുമായിരുന്നു. പിന്നീട് പുലിയെ വനംവകുപ്പ് കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു. ഇരു ഡോക്ടർമാർക്കും സംഘത്തിനും വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ.