ഇടുക്കി നെടുംങ്കണ്ടത്ത് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍. പുലര്‍ച്ചെ രണ്ട് മണിയോടെ ഇയാളുടെ വീടിന്‍റെ പരിസരത്ത് നിന്ന് നെടുങ്കണ്ടം പോലീസാണ് പ്രതിയെ പിടികൂടിയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ മുന്‍പ് രണ്ട് തവണ പോലീസിന്‍റെ മുന്‍പില്‍ പെട്ടെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പോലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായത്.
പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.