പാലക്കാട്: ഏറെ നാളായി നാടിന്റെ ഉറക്കം കെടുത്തിയ പാലക്കാട് ടസ്കർ സെവൻ എന്ന പി.ടി സെവനിന് പിടിവീണു. കടുത്ത പരിശ്രമത്തിനൊടുവിൽ കൊമ്പനെ ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. പ്രത്യേക കൂട്ടിലാക്കുന്ന പി.ടി. സെവനിന് കുങ്കിയാനയാകാനുള്ള പരിശീലനം നൽകും.
ഫോറസ്റ്റ് സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ ദൗത്യ സംഘം ഞായറാഴ്ച രാവിലെ 7.10 നാണ് പി.ടി സെവനിനെ മയക്കുവെടി വെച്ചത്. 45 മിനിറ്റിനുള്ളിൽ മയക്കത്തിൽ വീണ ആനയെ കോന്നി സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത്.
മാസങ്ങളായി ധോണിയെ വിറപ്പിച്ച കാട്ടാനയാണ് ഒടുവിൽ പിടിയിലായത്. കാട്ടാന ഭീതി കാരണം പൊറുതി മുട്ടിയ പ്രദേശവാസികൾ ആന പിടിയിലായതോടെ വലിയ ആശ്വാസത്തിലാണ്. സാധാരണ ഗതിയിൽ നാട്ടിലിറങ്ങുന്ന ആനകളെ സോളാർ ഫെൻസിങ്ങ് വഴിയും, ടോർച്ചു തെളിച്ചും പടക്കം പൊട്ടിച്ചുമൊക്കെയാണ് തുരത്തുക. എന്നാൽ പി.ടി സെവൻ ഇത്തരത്തിലുള്ള മാർഗങ്ങളിലൂടെയൊന്നും പിൻവാങ്ങാറില്ലായിരുന്നു.