കാബൂൾ: അഫ്ഗാനിസ്താനിൽ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടർമാരോട് താലിബാൻ സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും താലിബാന്‍ ഉത്തരവിൽ പറയുന്നു.
പുതിയ ഉത്തരവ് പ്രകാരം പുരുഷ ഡോക്ടർമാരെ സന്ദർശിക്കാൻ സ്ത്രീകളെ അനുവദിക്കില്ല. സ്ത്രീകൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്‌ടർമാർ രൂപപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനിതാ ഡോക്ടർമാരുടെ കുറവുമൂലം അസുഖം ബാധിച്ച സ്ത്രീകൾ മരണഭീഷണിയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്‌ടറേറ്റിന്റേതാണ് ഉത്തരവ്. നേരത്തെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം താലിബാൻ വിലക്കേര്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
നേരത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് വിവാദമായിരുന്നു.