സർക്കാരിനെതിരെ പ്രതിഷേധിച്ച മൂന്ന് പേരെ കൂടി വധശിക്ഷയ്ക്ക് വിധിച്ച് ഇറാൻ. ദൈവത്തിനെതിരെ യുദ്ധം ചെയ്തുവെന്ന് ആരോപിച്ചാണ് ഇറാൻ സർക്കാരിന്റെ നടപടി. രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിലേറ്റിയിരുന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 22കാരിയായ കുർദിഷ് ഇറാൻ വനതി മെഹ്സ ആമിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ സർക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നത്.
രാജ്യവ്യാപക പ്രതിഷേധത്തിനിടെ സുരക്ഷാ സേനയിലെ ഒരു അംഗത്തെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് കരാട്ടെ ചാമ്പ്യനായ മുഹമ്മദ് കരാമിയേയും മുഹമ്മദ് ഹൊസൈനിയേയും തൂക്കിലേറ്റിയത്. സാലിഹ് മിർഹാഷെമി, മജിദ് കസെമി, സെയ്ദ് യാഗൂബി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. സർക്കാരിന്റെ വിധിയ്‌ക്കെതിരെ ഇവർക്ക് അപ്പീൽ നൽകാനാകും.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി സംസ്ഥാനത്തിന്റെ നിലപാട് മയപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സൂചന നൽകിയിരുന്നു. ഒരു ടെലിവിഷൻ പ്രസംഗത്തിനിടെയാണ് അലി ഖമേനിയുടെ പരാമർശം. ‘പൊതുസ്ഥലങ്ങൾക്ക് തീയിടുന്നവർ രാജ്യദ്രോഹികളാണ്’ എന്നാണ് ്അദ്ദേഹം പറഞ്ഞത്. ഇറാന്റെ ഇസ്ലാമിക നിയമപ്രകാരം രാജ്യദ്രോഹത്തിന് വധശിക്ഷയാണ്.
സർക്കാരിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ ഇറാൻ തൂക്കിലേറ്റിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ ശനിയാഴ്ച വധശിക്ഷയെ അപലപിക്കുകയും പ്രതിഷേധക്കാർക്കെതിരായ വധശിക്ഷ ഉടൻ നിർത്താനും നിലവിലുള്ള ശിക്ഷകൾ റദ്ദാക്കാനും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മെഹ്സ ആമിനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് സെപ്റ്റംബർ 17നാണ് പ്രക്ഷോഭം ആരംഭിച്ചത്.
2022 വര്‍ഷം സെപ്തംബര്‍ 13 ന് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മെഹ്സ ആമിനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് അറസ്റ്റ് ചെയ്ത്. മതകാര്യ പോലീസിന്‍റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മെഹ്സ ആമിനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പൊലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്.