തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ എണ്ണം പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറുവർഷത്തിനിടെ ക്രിമിനൽ കേസുകളിൽപ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അറിയിച്ചത്. പിരിച്ചുവിട്ട പി.ആർ. സുനുവും ഇതിൽ രണ്ടു കേസുകളിൽ പ്രതിയായി പട്ടികയിലുണ്ട്. ഗുരുതര കേസുകളിൽപ്പെട്ടവരെ പിരിച്ചുവിടാനുള്ള സർക്കാർ നടപടികളാണ് സുനുവിലൂടെ ആരംഭിക്കുന്നത്.
സേനയ്ക്കുള്ളിൽ ശുദ്ധികലശത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. കാക്കിക്കുള്ളില്‍ ഏറ്റവുമധികം കുറ്റവാളികൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 14 പേരെയാണ് ഇതുവരെ കോടതി ശിക്ഷിച്ചത്. 23 നിയമപാലകരാണ് പോക്സോ കേസുകളിൽ ഉൾപ്പെട്ടവർ. ഒരാൾ കൊലപാതകക്കേസിലും ഉൾപ്പെട്ടിട്ടുണ്ട്. 30 കേസുകളുടെ എഫ്.ഐ.ആർ ആണ് കോടതി റദ്ദാക്കിയത്.
നിലവിൽ 89 കേസുകളാണ് അന്വേഷണഘട്ടത്തിലുള്ളത്. 2016 മുതൽ ഇതുവരെ 13 പോലീസുകാരെയാണ് പിരിച്ചുവിട്ടത്. രേഖകളനുസരിച്ച് ഏകദേശം 60 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, കസ്റ്റഡിമരണക്കേസ്, സ്ത്രീധന പീഡനക്കേസ്, ജീവപര്യന്തമോ പത്തുവർഷം തടവ് ശിക്ഷകിട്ടാവുന്നതോ ആയ കുറ്റംചെയ്തവർ, ഒരേകുറ്റം ആവർത്തിക്കുന്നവർ, അക്രമം, അസാന്മാർഗികം എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരാണ് പിരിച്ചുവിടൽ നടപടി നേരിടേണ്ടി വരുന്നത്.
ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആര്‍.സുനുവിനെ പൊലീസ് സേനയില്‍നിന്നു ഇന്നലെയാണ് പിരിച്ചുവിട്ടത്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചായിരുന്നു നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കുന്നത്.