ന്യൂഡൽഹി • ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കോവിഡ് തിരിച്ചുവരുന്നുവെന്ന വാർത്തകൾക്കിടെ ഇന്ത്യയിൽ ആരോഗ്യമന്ത്രാലയം ജാഗ്രതാ നടപടികൾ തുടങ്ങി. പ്രതിദിന കേസുകളിലെ പരമാവധി സാംപിളുകൾ ജനിതകശ്രേണീകരണത്തിന് നൽകാൻ നിർദേശിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം കത്തയച്ചു. പുതിയ വൈറസ് വകഭേദം ഉണ്ടെങ്കിൽ കണ്ടെത്താനാണിത്.
ലോകത്താകെ 35 ലക്ഷം കേസുകൾ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നതാണ് ആശങ്ക വളർത്തുന്നത്. ഇന്ത്യയിൽ പ്രതിവാരം 1200 കേസുകളാണുള്ളതെന്നു കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഇടവേളയ്ക്കു ശേഷം രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണ്. കോവിഡ് മരണവും ഏറുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിയന്ത്രണം കർശനമാക്കിയതോടെ ആർക്കും വൈറസിനെതിരായ സ്വാഭാവിക പ്രതിരോധം ഉണ്ടായില്ല എന്നതും വാക്സീൻ ഫലം കുറഞ്ഞതും ആണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം. പ്രതിദിനം 40,000 പുതിയ കേസുകൾ സ്ഥിരീകരിച്ച ദിവസങ്ങൾ വരെയുണ്ട്. രോഗമുക്തിയും പെട്ടെന്നുണ്ടെന്നാണ് ചൈനയുടെ വാദം. ഇതിനിടെ, ശ്വാസകോശരോഗ പ്രശ്നങ്ങളോടെയുള്ള മരണം മാത്രമേ കണക്കിൽപെടുത്തൂവെന്ന ചൈനയുടെ നിലപാട് വിവാദമായി.