ഇടുക്കി: നെടുങ്കണ്ടത്ത് പേനിന്റെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. വനമേഖലയോട് ചേർന്ന് കുരുമുളക് തോട്ടത്തിൽ ജോലി ചെയ്യുന്നവരും ഇവരുടെ കുട്ടികളുമാണ് ആക്രമണത്തിനിരയായത്. ദേഹമാസകലം ചുവന്നു തടിക്കുകയും മുറിവുണ്ടാവുകയും ചെയ്തു. കുരുങ്ങന്മാരിലും കാട്ടുപ്പന്നിയിലും കാണപ്പെടുന്ന ഇനം പേനുകളാണെന്ന് കരുതുന്നത്.
പേനുകളെ ശേഖരിച്ചു പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെത്തിച്ചു പരിശോധന നടത്തിയിരുന്നു. ഹാർഡ് ടിക് ഇനത്തിൽപ്പെട്ട ജീവിയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. പേൻ കടിയേറ്റവരുടെ വിവരങ്ങളും സ്ഥലത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനാ റിപ്പോർട്ടും ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി.
പട്ടം കോളനി മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.പ്രശാന്ത്, ജെഎച്ച്ഐ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. കരിയില, വിറക് ശേഖരണത്തിനിടെയാണു പേനിന്റെ കടിയേറ്റത്. ഇവ കടിച്ചിടത്തു ചുവന്നു തടിക്കുകയും വേദനയും നീറ്റലുണ്ടാവുന്നതായും ഒരാഴ്ചയായി ഇത് തുടരുന്നതായും പരിക്കേറ്റവർ പറയുന്നു. പനിയോ മറ്റ് അനുബന്ധ രോഗലക്ഷണങ്ങളോ ഉണ്ടാകുന്നവർ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുകയോ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയോ ചെയ്യണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.