തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതിനു പകരം പദ്ധതിയെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ തകർക്കുകയാണെന്ന് സി പി എം. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള പണം വെട്ടിക്കുറയ്ക്കുകയും ഒപ്പം ഒരേ സമയത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 20 പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കാവൂ എന്നുള്ള പുതിയ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ തൊഴിലുറപ്പിന് ഉറപ്പില്ലാതാകുന്നുവെന്ന സാഹചര്യമുണ്ടായി. കേരള സർക്കാരിന്റെ നിരന്തരമായ സമ്മർദത്തിന് ശേഷമാണ് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പഞ്ചായത്ത് തലത്തിൽ ഒരേസമയം ചെയ്യാവുന്ന പ്രവൃത്തികളുടെ എണ്ണം 20 ൽ നിന്ന് 50 ദിവസമായി കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ ഉയർത്തിയതെന്നും സി പി എം വ്യക്തമാക്കുന്നു.
എന്നാൽ ഈ സാമ്പത്തിക വർഷം കേരളം 10.31 കോടി തൊഴിൽ ദിനങ്ങൾക്കാവശ്യമായ തുക ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ അനുവദിച്ചത് 6 കോടി തൊഴിൽ ദിനത്തിന്റേതു മാത്രമാണ്. ഇതിന് ആനുപാതികമായി 1401.72 കോടി രൂപയാണ് ഒന്നാം ഗഡുവായി ലഭിച്ചത്. പക്ഷെ ഈ കാലയളവിൽ 1823.86 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ കേരളം സൃഷ്ടിച്ചു കഴിഞ്ഞു. കേന്ദ്രത്തിൽ നിന്നു 422.14 കോടി രൂപയുടെ വിതരണം ഇപ്പോഴും ചെയ്തിട്ടില്ല. നടപ്പുവർഷത്തെ കേന്ദ്രബജറ്റിൽ കഴിഞ്ഞവർഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിനെക്കാളും 26 ശതമാനം കുറവ് തുക തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചത് കാരണമാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. അതിദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള കർമപദ്ധതിയുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതിയും മുടക്കാൻ കേന്ദ്രം ഇറങ്ങിയിരിക്കുന്നത്.
2022-ലെ ലോക അസമത്വ റിപ്പോർട്ടിൽ ഇന്ത്യയുടെ നില ആശങ്കാജനകമാണ്. ദേശീയ വരുമാനത്തിന്റെ 22 ശതമാനവും മുകൾത്തട്ടിലെ ഒരു ശതമാനം പേർ നേടുന്നു. 57 ശതമാനവും മുകൾത്തട്ടിലെ 10 ശതമാനം പേർക്കു പോകുന്നു. അതേസമയം, താഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു കിട്ടുന്നത് 13 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. ദേശീയ ആളോഹരി വരുമാനവും കുറയുകയാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കൂടുതൽ ഫലപ്രദമാക്കേണ്ട സാഹചര്യത്തിലും അതിനെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും സി പി എം കൂട്ടിച്ചേർക്കുന്നു