ലോകം ഒരു ഫുട്‌ബോളിലേക്ക് ചുരുങ്ങകയാണെന്നു പറയാതെ വയ്യ.ആരാധകർ ഏറെ കാത്തിരുന്ന മത്സരത്തിനാണ് ഫിഫ വേൾഡ് കപ്പ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ലോകോത്തര ടീമായ അർജന്റീനയുടെ ആദ്യമത്സരം ജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. അതും ക്ലാസ് ജയമായിരിക്കണേ എന്നവർ ആഗ്രഹിച്ചു. എന്നാൽ ഇന്നലെ ദോഹയിലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു. അർജന്റീന സ്വപ്നത്തിൽ പോലും പ്രതിക്ഷിക്കാത്ത തോൽവി അതും സൗദി അറേബ്യയോട്. 2-1ന് പരാജയപ്പെടുത്തിയാണ് സൗദി അറേബ്യയുടെ ചരിത്ര ജയം.
അതേ സമയം അർജന്റീനയെ തോൽപ്പിച്ച സൗദി ടീമിന് കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്.സൗദി അറേബ്യയുടെ ഒരോ ടീം അംഗത്തിനും ഒരു റോൾസ് റോയ്‌സ് ഫാന്റമാണ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരിക്കുന്നത്. കളിയുടെ ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിലായിരുന്നു അർജന്റീന. കളിയുടെ രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജൻറീനയെ വിറപ്പിച്ച് സൗദിയുടെ ആദ്യ ഗോൾ സാലിഹ് അൽ ശെഹ്രിയാണ് സമ്മാനിച്ചത്. പിന്നീട് 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും പിറന്നു.