സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിന് പാകിസ്ഥാനാണ് എതിരാളികൾ. സിഡ്നിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം തുടങ്ങും. ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് അവസാന നാലിലെത്തിയത്. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാൻ. ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാനെ സിംബാബ്‍വെ അട്ടിമറിച്ചിട്ടും അവസാന മത്സരങ്ങളിൽ തുടരെ ജയിച്ച് ടീം സെമി ഉറപ്പിക്കുകയായിരുന്നു. കരുത്തുറ്റ പേസ് ബൗളിംഗ് നിരയാണ് പാകിസ്ഥാന്‍റെ കരുത്ത്. ജീവന്‍മരണ പോരാട്ടത്തില്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് പാകിസ്ഥാന് ആവശ്യമാണ്.
ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്‍റ് ബോള്‍ട്ട്.
പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.