സ്വർണ്ണക്കടത്ത് കേസ്: സരിത്തിൽ നിന്ന് നിർണായക വിവരങ്ങൾ; കേസിൽ വഴിത്തിരിവ്

0
107

യുഎഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തിലെ നിർണായക വിവരങ്ങൾ ലഭിച്ചതായി എൻഐഎ. വ്യാജ സീലും രേഖകളും നിർമിച്ച സ്ഥലങ്ങൾ കണ്ടെത്തിയത് കേസിൽ വഴിത്തിരിവായേക്കും. വ്യാജരേഖകളുടെ നിർമാണത്തിന് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കും.

സ്വർണം കൈമാറിയ ഇടങ്ങളും പൂർണമായി കണ്ടെത്താനായിട്ടുണ്ട്. സരിത്തിന്റെ മൊഴിയിലെ പൊരുത്തക്കേടുകളും തെളിവെടുപ്പോടെ ഇല്ലാതാക്കാനായെന്നാണ് വിലയിരുത്തൽ. അതേസമയം, ആശുപത്രി മോചിതനായ ഗൺമാൻ ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. സ്വർണക്കടത്തിൽ ജയഘോഷിന് പങ്കുണ്ടെന്നാണ് നിഗമനം. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ജയഘോഷിനെ സർവീസ് ചട്ടലംഘനം ആരോപിച്ച് പൊലീസ് സസ്പെൻഡ് ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെല്ലാം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം ആപ്പ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും മുമ്പ് ഇവര്‍ സന്ദേശങ്ങൾ നീക്കം ചെയ്തെങ്കിലും ഇവയില്‍ മിക്കതും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വപ്നയുടെ ആറ് ഫോണുകളും രണ്ട് ലാപ്ടോപ്പുകളുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നിക്ഷേപമെല്ലാം പണവും സ്വർണ്ണവുമായി സ്വപ്ന ബാങ്കിൽ സൂക്ഷിക്കുന്നതിന്റെ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇവയുടെ കണക്ക് ശേഖരിക്കുകയാണെന്നും എൻഐഎ അറിയിച്ചു

മലപ്പുറം പെരിന്തൽമണ്ണയിലെ കെ.ടി. റമീസ് ആണ് സ്വർണകടത്തിന്റെ മുഖ്യ സൂത്രധാരൻ. ഇയാളുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് സ്വപനയും സന്ദീപും അടക്കമുള്ള പ്രതികൾ പ്രവർത്തിച്ചത്. കള്ളക്കടത്തിന് വിദേശത്തു അടക്കം വൻ ശൃംഖല ഉണ്ട്. ലോക്ക്ഡൗൺ മറയാക്കി കൂടുതൽ സ്വർണം ഇറക്കാൻ റമീസ് നിർബന്ധിച്ചതായി ഇരുവരും മൊഴി നൽകി. റമീസിനെ പ്രതി ചേർക്കാൻ നടപടി തുടങ്ങിയതായും എൻഐഎ കോടതിയെ അറിയിച്ചു.

അതേസമയം, സ്വപ്നക്കും സന്ദീപിനുമെതിരെ എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ മത്സരത്തിന് തങ്ങളെ ബലിയാടാക്കുകയാണ്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും പ്രതികൾ വാദിച്ചു. എന്നാൽ പ്രതികളുടെ തെളിവെടുപ്പിന് കൂടുതൽ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ച് വെള്ളിയാഴ്ച വരെ ഇവരെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here