കൊച്ചി: ചികില്‍സ സഹായമായി ലഭിച്ച പണം തട്ടിയെടുക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെ പൊലീസ് ചോദ്യംചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷ നൽകിയ പരാതിയിലാണ് അന്വേഷണം. അമ്മയുടെ ചികില്‍സയ്ക്കും മറ്റാവശ്യങ്ങൾക്കുമുള്ള പണത്തില്‍ അധികമുള്ളത് മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വർഷയുടെ അമ്മയുടെ ചികില്‍സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണ് സഹായമായി അക്കൗണ്ടിൽ ലഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫിറോസ് കുന്നുംപറമ്പിൽ, സാജൻ കേച്ചേരി എന്നിവരടക്കമുള്ളവരുടെ സഹായത്തോടെ വര്‍ഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ പിന്നീട് ചികില്‍സാചെലവ് കഴിഞ്ഞ് ബാക്കി തുക ജോയിന്‍റ് അക്കൗണ്ടിലേക്ക് മാറ്റാൻ സാജൻ കേച്ചേരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വർഷ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യം ചെയ്തത്. ചികില്‍സ ചെലവ് കഴിഞ്ഞുള്ള തുക മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ നേരത്തെ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു. ഫിറോസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർഷയിൽനിന്നും പൊലീസ് കൂടുതല്‍ വിവരങ്ങൾ ചോദിച്ചറിയും. സാജൻ കേച്ചേരി ഉൾപ്പെടെയുള്ളവരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.