മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാർക്ക് റൂപേ കാർഡും യു.പി.ഐ പ്ലാറ്റ്‌ഫോമും ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച് നാഷൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷനൽ പേയ്‌മെന്റ് ലിമിറ്റഡും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും (സി.ബി.ഒ) കരാറിലെത്തി. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് കരാറിലെത്തിയത്. സി.ബി.ഒയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രിയും ഇന്റർനാഷനൽ പേയ്‌മെന്റ് ലിമിറ്റഡിന്റെ സി.ഇ.ഒ റിതേഷ് ശുക്ലയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം, ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരങ്, ഇന്ത്യൻ സർക്കാരിന്‍റെയും സി.ബി.ഒയിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് തുടങ്ങിയ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന റൂപേ കർഡ് ഉപയോഗിച്ച് ഒമാനിലെ എ.ടി.എം. കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാനും പി.ഒ.എസ്, ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ ഉപയോഗിക്കാനും കഴിയും. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകുന്നതിനനുസരിച്ച് മസ്കത്ത് ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വരും മാസങ്ങളിൽ റൂപേ കാർഡ് ലഭ്യമാക്കി തുടങ്ങും.