മലപ്പുറം:രോഗിയുമായി വന്ന ആംബുലൻസ് തടസപ്പെടുത്തിയതിനെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ചതായി ആരോപണം. വളാഞ്ചേരി കരേക്കോട് സ്വദേശി ഖാലിദ് (33) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം ഉണ്ടായത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വാഹന ഷോറൂമിലെത്തിയ ഖാലിദിന് നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ എത്തിച്ചു. അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്
ആദ്യം വഴിയിൽ വെച്ച് കാർ യാത്രക്കാരനും ആംബുലൻസ് ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി.അങ്ങാടിപ്പുറം മേൽപാലത്തിൽ ആംബുലൻസിനു തടസമുണ്ടാക്കി എന്നു പറഞ്ഞായിരുന്നു തർക്കം. എന്നാൽ തർക്കത്തന് പിന്നാലെ കാർ യാത്രക്കാരൻ ആംബുലസിനെ പിന്തുടർന്ന് എത്തുകയും ആശുപത്രിയിലെത്തിയ ഇയാൾ ആംബുലൻസ് ഡ്രൈവറെ മർദിക്കുകയും ചെയ്തു എന്നാണ് പരാതി.
ഇതിനിടെ രോഗിയെ മാറ്റാൻ ആശുപത്രി ജീവനക്കാർ എത്തിയെങ്കിലും തർക്കത്തിനും കയ്യാങ്കളിക്കും ശേഷമാണ് രോഗിയെ മാറ്റാനായത്. തുടർന്ന് ഖാലിദിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി അൽപസമയത്തിനകം തന്ന് ഖാലിദ് മരിക്കുയായിരുന്നു. കാർ യാത്രക്കാരൻ പിന്തുടർന്നെത്തി പ്രശ്നമുണ്ടാക്കിയതാണ് സംഭവങ്ങൾ വഷളാകാൻ കാരണമെന്നാണ് ആംബുലസ് ഡ്രൈവറുടെ പരാതി.തർക്കത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തിരൂർക്കാട് സ്വദേശിയായ കാർ ഉടമ പരാതി നിഷേധിച്ചു. സംഭവ സമയത്ത് താൻ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളിൽനിന്നു വീണു പരുക്കേറ്റ മകനുമായി അയൽവാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നുമാണ് കാർ ഉടമ പറഞ്ഞത്. ഖാലിദിന്റെ കബറടക്കം ഇന്ന് വടക്കുംപുറം പഴയ ജുമാഅത്ത് പള്ളിയിൽ നടക്കും.