തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വിവാദമായ സർവ്വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി സംസ്ഥാന നിയമസഭ. ബില്ലിന്മേലുള്ള ചർച്ചയില്‍ രൂക്ഷമായ വാദപ്രദിവാദങ്ങളാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കിടയിലുണ്ടായത്. വൈസ് ചാന്‍സലർ നിയമനം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ഗവർണ്ണറുടെ അധികാരം കുറച്ച് സർക്കാറിന് മേല്‍ക്കൈ നേടാലാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. വൈസ് ചാന്‍സലർ നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയില്‍ രണ്ട് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബില്ലിലെ മാറ്റം. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു.
വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർ എസ് എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിക്കൊണ്ട് നിയമസഭയില്‍ പ്രസംഗിച്ച കെടി ജലീല്‍ വ്യക്തമാക്കിയത്. അതേസമയം ആർഎസ്എസിന്റെ കാവി വത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.