World Cup 2023: ടോസ് പാകിസ്താന്, ന്യൂസിലാന്‍ഡ് ബാറ്റ് ചെയ്യും

0
88

ലോകകപ്പില്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കി ന്യൂസിലാന്‍ഡും പാകിസ്താനും നേര്‍ക്കുനേര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 10.30നാണ് കളിയാരംഭിക്കുക. ഇരുടീമുകളെയും സംബന്ധിച്ച് നോക്കൗട്ടിനു തുല്യമാണ് ഈ മല്‍സരം. തോല്‍ക്കുന്നവരുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുമന്നതിനാല്‍ പാകിസ്താനും കിവികള്‍ക്കും എന്തു വില കൊടുത്തും ജയിച്ചേ തീരൂ.പോയിന്റ് പട്ടികയില്‍ നാലും ആറും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ് ന്യൂസിലാന്‍ഡും പാകിസ്താനും. ഇരുടീമുകളും തമ്മില്‍ വെറും രണ്ടു പോയിന്റുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് കിവികള്‍ക്കുള്ളത്.

ഏഴു കളിയില്‍ നിന്നും മൂന്നു ജയവും നാലു തോല്‍വിയുമടക്കം പാകിസ്താനു ആറു പോയിന്റുമുണ്ട്.മികച്ചൊരു മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി ടോപ്പ് ഫോറില്‍ കയറാന്‍ പാകിസ്താനു സാധിക്കുകയുള്ളൂ. കാരണം കിവികളുടെ നെറ്റ് റണ്‍റേറ്റ് +0.484ഉം പാകിസ്താന്റേത് -0.024ഉം ആണ്. ന്യൂസിലാന്‍ഡാണ് ഇന്നു ജയിക്കുന്നതെങ്കില്‍ ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷ അവസാനിക്കും. കൂടാതെ ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, ഇംഗ്ലണ്ട് എന്നീ ടീമുകളും പുറത്താവും.ടൂര്‍ണമെന്റില്‍ ഉജ്ജ്വലമായി തുടങ്ങിയ ശേഷം പിന്നീട് ട്രാക്ക് തെറ്റിയ ടീമാണ് ന്യൂസിലാന്‍ഡ്.

ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച അവര്‍ക്കു അവസാനത്തെ മൂന്നു കളിയിലും അടിതെറ്റുകയായിരുന്നു. പാകിസ്താനാവട്ടെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ ജയിച്ച ശേഷം തുടരെ നാലു കളികളാണ് തോറ്റത്. അവസാന മല്‍സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഫൈനല്‍ സാധ്യത അവര്‍ നിലനിര്‍ത്തുകയും ചെയ്തു.

സാധ്യതാ പ്ലെയിങ് ഇലവന്‍ ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്നര്‍, ലോക്കി ഫെര്‍ഗൂസണ്‍ / കൈല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്.

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍) സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഷഹീന്‍ അഫ്രീദി, ഉസാമ മിര്‍, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്.

LEAVE A REPLY

Please enter your comment!
Please enter your name here