ദില്ലി; ഹൈദരാബാദിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് ബിജെപി ‘മിഷൻ ദക്ഷിണേന്ത്യ 2022′ പ്രഖ്യാപിച്ചത്.കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏത് വിധേനയും സ്വാധീനം ഉണ്ടാക്കുകയെന്നതാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. തെലങ്കാനയും തമിഴ്നാടുമാണ് ബിജെപിയുടെ ആദ്യ ലക്ഷം. ഇവിടങ്ങളിൽ മുഖ്യപ്രതിപക്ഷമായി വളർന്ന് ഭരണം പിടിക്കുകയെന്നതാണ് ബി ജെ പി പദ്ധതി.
2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും ബി ജെ പി ആവിഷ്കരിച്ച് കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും നിലം തൊടാൻ പോലും കഴിയാതിരുന്ന കേരളത്തിൽ ബി ജെ പി ഇക്കുറി 6 സീറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. മണ്ഡലം പിടിക്കാനായി കേന്ദ്രമന്ത്രിമാരെ തന്നെയാണ് നേതൃത്വം ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍ കാസർഗോഡ് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളായിരുന്നു ബി ജെ പി എ പ്ലസ് മണ്ഡലങ്ങൾ എന്ന് പ്രഖ്യാപിച്ചത്. സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിങ്ങളനെ ബിജെപിയിലെ പ്രമുഖരെ തന്നെ പാർട്ടി രംഗത്തിറക്കുകയും ചെയ്തു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനായാസ ജയവും ആറ്റിങ്ങലും തൃശ്ശൂരും കാസർഗോഡും ശക്തമായ മത്സരം കാഴ്ചവെച്ച് വോട്ട് ഉയർത്തുകയുമായിരുന്നു ലക്ഷ്യം.
ഇക്കുറി ആറ് മണ്ഡലങ്ങളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം, മാവേലിക്കര എന്നീ മണ്ഡലങ്ങളാണു പട്ടികയിലുള്ളത്. കാസർകോഡ് പട്ടികയിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്.കേന്ദ്ര മന്ത്രിമാർക്കാണ് മണ്ഡലങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.’പ്രവാസ് കാര്യക്രമം’ എന്ന പദ്ധതിയില്‍, മാസത്തില്‍ രണ്ട് ദിവസം ചുമതലയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും മന്ത്രിമാർ പ്രവർത്തിക്കേണ്ടത്.