മുംബൈ: ഒരാഴ്ചയോളമായി തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്കെത്തുന്നു. തനിക്കും 15 എംഎൽഎമാർക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദേ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക.
ഞായറാഴ്ച വൈകീട്ട് 6.30-നാണ് ഷിന്ദേ ഹർജി ഫയൽ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്ദേയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ വാദിക്കുന്നു. ശിവസേനയുടെ മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമാകുന്നത് വരെ അയോഗ്യത നോട്ടീസിൻമേലുള്ള തുടർ നടപടികൾ തടയണമെന്നും ഏക്നാഥ് ഷിന്ദേ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.