കൊച്ചി: കൊച്ചിൻ ഷിപ്പ്യാഡിന് ചരിത്രനേട്ടം. കപ്പൽശാല നിർമിച്ച – മാരിസ്, തെരേസ എന്നീ ഇലക്ട്രിക് വെസലുകൾ നോർവെയിലേക്ക് കയറ്റി അയയ്ക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ലോകത്തെ രണ്ടാമത്തേയും ഇന്ത്യയിലെ ആദ്യത്തെയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകളാണ് ഇവ. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കപ്പൽശാലയിൽ നിർമിച്ച വെസ്സലുകൾ മറ്റൊരു കപ്പലിൽ കയറ്റി കൊണ്ടുപോകുന്നത്.
ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ കപ്പലിൽ എട്ട് മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ് 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള വെസ്സലുകൾ കയറ്റിയത്. 210 മീറ്റർ വലിപ്പമുള്ള മദർഷിപ്പ് 8.9 മീറ്റർ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ച ശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചു കയറ്റി. തുടർന്ന് കപ്പൽ ഉയർത്തി വെസ്സലുകൾ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂർവസ്ഥിതിയിലാക്കി.
മാരിസും തെരേസയുമായി ജൂൺ 27 വൈകുന്നേരം മദർഷിപ്പ് നോർവെയിലേക്ക് യാത്ര തിരിക്കും. ഒരു മാസം കടലിലൂടെ സഞ്ചരിച്ച് കപ്പൽ നോർവെയിലെത്തിച്ചേരും. നോർവെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോർദിലായിരിക്കും മാരിസും തെരേസയും സർവീസ് നടത്തുക.