അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല ബാങ്കിങ് ഇടപാടും അക്ഷയ സേവനസൗകര്യവും ലഭ്യമാകുന്ന ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷൻ കടകൾ.
വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷൻ കടകൾ സ്മാർട്ടാകുന്നത്. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമാ ബുത്ത് – ഇവയെല്ലാം ഒന്നിച്ചുചേർത്ത് ‘കെ-സ്റ്റോർ’ (കേരള സ്റ്റോർ) ആയാണ് റേഷൻ കടകളുടെ ന്യൂജൻ പരിവേഷം. നിലവിലെ റേഷൻ കടകളിൽനിന്ന് തിരഞ്ഞെടുത്ത ആയിരത്തോളം കടകളാണ് ഇത്തരത്തിൽ സ്മാർട്ടാകുന്നത്. എല്ലാ റേഷൻ കാർഡുകാർക്കും കെ-സ്റ്റോർ ആനുകൂല്യങ്ങൾ ലഭിക്കും.
മാവേലി സ്റ്റോറുകൾവഴി നിലവിൽ നൽകിവരുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കെ-സ്റ്റോറിലൂടെ വിൽക്കും. 5000 രൂപ വരെയുള്ള പണമിടപാടും റേഷൻ കടകൾ വഴി നടത്താം. പാൽ ഉൾപ്പെടെയുള്ള മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോവരുന്ന ചോട്ടു ഗ്യാസ് സിലിൻഡറും റേഷൻ കടകളിൽ നിന്ന് വാങ്ങാം. വെള്ളം, വൈദ്യുതി തുടങ്ങിയ ബില്ലുകൾ അടയ്ക്കാനും വിവിധ സർക്കാർ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യവും കെ-സ്റ്റോറിലുണ്ടുകുമെന്നാണ് സർക്കാർ വാഗ്ദാനം.