ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരുത്തുകുറഞ്ഞ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി ബന്ധം സ്ഥാപിച്ചെടുക്കാൻ കോൺഗ്രസ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നേരത്തേ നൽകിയ നിർദേശത്തിന്റെ ചുവടുപിടിച്ചുള്ള നടപടിയിലേക്കാണ് പാർട്ടി നീങ്ങുന്നത്.
ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംപുരിലും അസംഗഢിലും സ്ഥാനാർഥികളെ നിർത്താത്തത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണറിയുന്നു. ത്രിപുരയിലെ സുർമയിലും തിപ്രഹ ഇൻഡിജിനസ് പ്രോഗ്രസീവ് റീജണൽ അലയൻസിന്റെ (തിപ്ര) സ്ഥാനാർഥിക്കെതിരേ കോൺഗ്രസ് സ്ഥാനാർഥിയെ ഒഴിവാക്കി. സംസ്ഥാനത്ത് അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്താനാലോചിക്കുന്ന പ്രാദേശിക പാർട്ടിയാണിത്.
17 സംസ്ഥാനങ്ങളിലെ 358 സീറ്റുകളിൽ മത്സരിക്കാനും തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ 168 സീറ്റുകളിൽ പ്രാദേശിക പാർട്ടികൾക്കൊപ്പം കൂട്ടുകൂടാനും ത്രിപുര ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സഖ്യത്തിൽ മുതിർന്ന പാർട്ടിയെന്നനിലയിൽ പങ്കാളിയാവാനുമാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിലടക്കം ചർച്ചചെയ്തത്. ഇതിന്റെ തുടർച്ചയായാണ് യു.പി.യിൽ സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ രണ്ടിടത്തുൾപ്പെടെ സ്ഥാനാർഥിയെ നിർത്താതിരുന്നത്.
ഈ രണ്ടു സീറ്റും നിലനിർത്തുക എന്നത് സമാജ്വാദി പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. രാംപുരിൽ അസംഖാനും അഖിലേഷും തമ്മിൽ തർക്കങ്ങളുള്ളത് മുതലെടുക്കാനാണ് ബി.ജെ.പി. ശ്രമം. ഇവിടെ ബി.ജെ.പി. ജയിക്കുന്നത് കോൺഗ്രസിനും കൂടുതൽ ക്ഷീണമാവും. തുടർന്ന് പാർട്ടി പുനരുജ്ജീവനത്തിനാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന പ്രസ്താവനയോടെയാണ് കോൺഗ്രസ് സ്ഥാനാർഥികളെ ഒഴിവാക്കിയത്.