ഒന്നരവർഷത്തിനുള്ളിൽ കേരളത്തിൽ പിടിച്ചത് ഉഗ്രവിഷമുള്ളതും ചെറിയ വിഷമുള്ളതുമായ പതിനൊന്നായിരത്തോളം പാമ്പുകളെ. ഇവയിൽ 102 എണ്ണം രാജവെമ്പാലയാണ്. കണ്ണൂരിൽനിന്ന് 2646 വിഷപ്പാമ്പുകളെയാണ് കിട്ടിയത്. 13 ജില്ലകളിൽനിന്നു രാജവെമ്പാലകളെ കിട്ടിയിട്ടുണ്ട്. വനം ഇല്ലാത്ത ആലപ്പുഴ ജില്ലയിൽനിന്ന് രാജവെമ്പാലയെ ലഭിച്ചിട്ടില്ല.
2021 ജനുവരിമുതൽ 2022 മേയ് വരെയുള്ള കണക്കാണിത്. 107 ഇനം പാമ്പുകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. ചേര ഒഴിച്ചുള്ള പാമ്പുകളെ പിടിച്ച് കാട്ടിൽ വിടുന്നുണ്ട്. പ്രകൃതിസൗഹൃദ പാമ്പ് എന്ന നിലയിലാണ് ചേരയെ ഒഴിവാക്കിയിരിക്കുന്നത്. ഇക്കാലയളവിൽ പിടിച്ചവയിൽ കൂടുതലും മൂർഖനാണ്. മൂർഖൻ, മലമ്പാമ്പ്, അണലി, വെള്ളിക്കെട്ടൻ എന്നിവയാണ് കൂടുതലായി ജനവാസമേഖലയിൽ കണ്ടുവരുന്നത്.
വിഷപ്പാമ്പുകളെ കണ്ടാൽ വനംവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള സർപ്പ ആപ്പിലേക്ക് സന്ദേശം അയച്ചാൽ തുടർനടപടികൾ ഉണ്ടാകും. രണ്ടുവർഷമായി കേരളത്തിൽ വനംവകുപ്പ് ആരംഭിച്ച് പാമ്പുപിടിത്ത പരിശീലന ക്ലാസുകൾക്ക് നല്ല പ്രതികരണമാണ് ഉള്ളതെന്ന് നോഡൽ ഓഫീസർ എ.സി.എഫ്.വൈ. മുഹമ്മദ് അൻവർ പറഞ്ഞു. കോഴ്സ് പാസാകുന്നവർക്ക് സർട്ടിഫിക്കേറ്റിനു പുറമേ പാമ്പുപിടിത്തത്തിനുള്ള സഞ്ചിയും ഉപകരണങ്ങളും നൽകുന്നുണ്ട്.