സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും

0
64

Uniform Civil Code  ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സഭ ബിൽ പാസാക്കിയാൽ, യുസിസി അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഞായറാഴ്ച, മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ  നേതൃത്വത്തിലുള്ള സംസ്ഥാന കാബിനറ്റ്, ബില്ലിന് അനുമതി നൽകിയിരുന്നു. എല്ലാ പൗരന്മാർക്കും അവരുടെ മതമോ ലിംഗഭേദമോ ലൈംഗിക ആഭിമുഖ്യമോ പരിഗണിക്കാതെ ഒരു പൊതു വ്യക്തിഗത നിയമങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ യുസിസി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ധാമി യുസിസി ബിൽ അവതരിപ്പിക്കും.

മുഖ്യ സേവക് സദനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി യുസിസിയുടെ കരട് ധാമിക്ക് സമർപ്പിച്ചത്. ബഹുഭാര്യത്വത്തിന്റെ നിരോധനം, തുല്യ അനന്തരാവകാശം, ലിവ്-ഇൻ റിലേഷൻഷിപ്പുകളുടെ നിർബന്ധിത പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരടിൽ ഉണ്ടെന്നാണ് വിവരം. ഏകീകൃത സിവിൽ കോഡ് നിയമസഭ പാസാക്കിയാൽ, സ്വാതന്ത്ര്യത്തിന് ശേഷം ഇത് അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. യുസിസിയിൽ നിയമം പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനം നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഫെബ്രുവരി മൂന്നിന് ചേരുന്ന കാബിനറ്റ് യോഗത്തിൽ യുസിസി നിർദ്ദേശം ചർച്ച ചെയ്യാനുള്ള പ്രാരംഭ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും, സമഗ്രമായ അവലോകനത്തിന് മന്ത്രിമാർക്ക് മതിയായ സമയം അനുവദിക്കുന്നതിനായി അത് മാറ്റിവയ്ക്കുകയായിരുന്നു. നേരത്തെ യുസിസി സംബന്ധിച്ച നിയമ കമ്മീഷന്റെ റിപ്പോർട്ടിൽ സ്വവർഗ വിവാഹം ഉൾപ്പെടുത്തില്ലെന്ന സൂചനകളുണ്ടായിരുന്നു. നിയമങ്ങളുടെ കൂട്ടത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങൾ ഉൾപ്പെടും. എന്നാൽ സ്വവർഗ വിവാഹങ്ങൾ യുസിസിയുടെ പരിധിയിൽ വരില്ല. ജാതി, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഓരോ ഇന്ത്യൻ പൗരന്റെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവ നിയന്ത്രിക്കുന്നതിന് ഒരേ തരത്തിലുള്ള സിവിൽ നിയമങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള നിർദ്ദേശമാണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾക്ക് പകരമാവും അവതരിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here