സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് മന്ത്രിമാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നത്. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികൾക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.