കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദോശക്കട അടിച്ചു തകർത്ത കേസിൽ രണ്ടു പേർ പിടിയിൽ. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദോശക്കട തകർത്തതിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഇവർ മർദിക്കുകയും ചെയ്തിരുന്നു. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിൽ ആക്രമണം ഉണ്ടായത്.
തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം നടന്നത്.
പ്രതികൾ കട തല്ലിത്തകർത്തതിന് പുറമെ അവിടെ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരേയും ഇരുമ്പു വടിയും കോൺക്രീറ്റ് കട്ടയും കൊണ്ട് തല്ലിചതച്ചു. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളായ ബ്രിട്ടോയെ കരുനാഗപ്പള്ളി പോലീസ് പൊക്കിയത് വിതുരയിൽ നിന്നാണ്.