എല്ലാ പള്ളികൾക്കുമടിയിൽ ശിവലിംഗം തേടുന്നത് ശരിയല്ല; ഇനി പ്രക്ഷോഭമില്ല: ഭാഗവത്

0
82

നാഗ്പുർ • ഗ്യാന്‍വാപി പള്ളി പ്രശ്നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ല. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. താജ് മഹലും കുത്തബ് മിനാറും ഉൾപ്പെടെയുള്ള സ്മാരകങ്ങളെല്ലാം മുൻപു ക്ഷേത്രങ്ങളായിരുന്നുവെന്ന് അവകാശപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിൽ ഹർജികൾ വരുന്നതിനിടെയാണ് ആർഎസ്എസ് നേതൃത്വം നില‍പാട് വ്യക്തമാക്കിയിരിക്കുന്നത്.

ഗ്യാൻവാപി പ്രശ്നം ചരിത്രത്തിൽ സംഭവിച്ചുപോയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന മുസ്‌ലിംകളോ ഹിന്ദുക്കളോ ഉത്തരവാദികളല്ല. അതുകൊണ്ടുതന്നെ ആ വിഷയം പെരുപ്പിച്ച് സമൂഹത്തിനുള്ളിൽ വേർതിരിവു സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടു.

മുൻപ് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിനോ വിശ്വാസികൾക്കോ വൈകാരികമായ ബുദ്ധിമുട്ടുകളുണ്ടാകാം. ഗ്യാൻവാപിയിൽ സംഭവിച്ച കാര്യങ്ങളും അതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, എല്ലാ ദിവസവും ഓരോരോ പള്ളികളിൽ ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇക്കാര്യത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

അയോധ്യ, കാശി, മഥുര എന്നതായിരുന്നു ആർഎസ്എസിന്റെ പ്രഖ്യാപിത നിലപാടെങ്കിലും, ഇനി പ്രത്യക്ഷ പ്രക്ഷോഭങ്ങൾക്കില്ല എന്ന പ്രഖ്യാപനമാണ് ആർഎസ്എസ് മേധാവി നാഗ്പുരിൽ നടത്തിയിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതോടു കൂടി ഇനി മറ്റൊരു പ്രക്ഷോഭത്തിലേക്ക് ആർഎസ്എസ് കടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കാശിയിലും മഥുരയിലും ഇനിമുതൽ ആർഎസ്എസ് പ്രത്യക്ഷ സമരത്തിനില്ല. അവിടുത്തെ അഭിപ്രായ ഭിന്നതകൾ മുസ്‍ലിംകളും ഹിന്ദുക്കളും ചർച്ച ചെയ്ത് പരിഹരിക്കണം. ചർച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാകുന്നില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാം. ഭരണഘടനാപരമായി കോടതി പുറപ്പെടുവിക്കുന്ന വിധിയെ അംഗീകരിക്കുകയാണ് പിന്നീട് ഇരുകൂട്ടരും ചെയ്യേണ്ടതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here