കോയമ്പത്തൂർ: രണ്ടരക്കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശവനിത കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. ഉഗാണ്ട സ്വദേശിയായ സാന്ദ്ര നന്ദേസയെയാണ് 892 ഗ്രാം മെത്താഫെറ്റമിൻ മയക്കുമരുന്നുമായി എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് യുവതി മയക്കുമരുന്ന് കടത്തിയതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 2.67 കോടി രൂപ വിലവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മെയ് ആറാം തീയതി ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് യുവതി കോയമ്പത്തൂരിലെത്തിയത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇവരെ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതിയെ പിന്നീട് കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാലുദിവസം കൊണ്ടാണ് 81 ക്യാപ്സ്യൂളുകൾ യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത്. എൻ.ഡി.പി.എസ്. ആക്ട് പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.