ദിവസവരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ തുടങ്ങിയപ്പോൾ കെ.എസ്.ആർ.ടി.സി.യിൽ ഡീസൽവിതരണം മുടങ്ങി. എണ്ണക്കമ്പനികൾക്ക് പണമടയ്ക്കുന്നത് നിർത്തിവെച്ചതോടെയാണ് ഡീസൽവിതരണം പ്രതിസന്ധിയിലായത്. ബുധനാഴ്ച വടക്കൻ, മധ്യ മേഖലകളിൽ ഇന്ധനമില്ലാത്തതിനാൽ 250 ബസുകൾ സർവീസ് റദ്ദാക്കി. ഡീസൽ കുറവുണ്ടെങ്കിൽ വരുമാനമില്ലാത്ത റൂട്ടുകൾ റദ്ദാക്കാൻ നിർദേശിച്ചിരുന്നു.
മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് ചൊവ്വാഴ്ചത്തെ വരുമാനം. ബാങ്ക് ഓവർഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം ദിവസവരുമാനത്തിൽനിന്നാണ് നൽകിയത്. കഴിഞ്ഞ മൂന്നുദിവസമായി എണ്ണക്കമ്പനികൾക്ക് പണം അടച്ചിട്ടില്ല. 10 കോടി രൂപയോളം കുടിശ്ശികയുണ്ട്. സർക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.