ന്യൂഡൽഹി: ഗുജറാത്തിലെ ഡാഷ്ബോർഡ് മോണിറ്ററിങ് സംവിധാനം മികച്ചതെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. സേവനങ്ങൾ നൽകുന്നതിനുള്ള സമഗ്ര സംവിധാനമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഡാഷ്ബോർഡ് പഠനത്തിന് ശേഷം ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗുജറാത്തിലെ ഡാഷ്ബോർഡ് മോണിറ്ററിങ് സംവിധാനത്തേക്കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ് അഹമ്മബാദിലെത്തിയത്.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘം എത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്ബോർഡ് സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്തി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നൽകുന്ന സംവിധാനമാണിതെന്നും വി.പി ജോയ് പറഞ്ഞു.
ഇ-ഗവേണൻസിന്റെ ഭാഗമായി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ 2019-ലാണ് ഗുജറാത്തിൽ ഇത്തരമൊരു ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. ഈ സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലേക്ക് പകർത്താൻ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തിനും പരിഗണിക്കാവുന്ന ഒരു സംവിധാനമാണിതെന്ന വിലയിരുത്തലിലാണ് കേരള സംഘമുള്ളതെന്നാണ് വിവരം. ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം വെള്ളിയാഴ്ചയേ കേരള സംഘം മടങ്ങുകയുള്ളു.