യുഎസിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഇരട്ടിവലുപ്പമുള്ള വമ്പൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ ഇന്നു രാത്രി കടന്നുപോകുമെന്ന് നാസയിലെ ലാബ് കണക്കാക്കി. 1247 മുതൽ 2822 അടി വരെ വലുപ്പമുള്ളതാണ് ഛിന്നഗ്രഹമെന്നാണ് നാസാ ശാസ്ത്രജ്ഞർ പറയുന്നത്. 2008 എജി 33 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം മണിക്കൂറിൽ 37000 കിലോമീറ്ററോളം വേഗത്തിലാണ് ബഹിരാകാശത്തിലൂടെ ഊളിയിട്ടുപോകുന്നത്.
എട്ടു വർഷങ്ങളെടുത്താണ് ഈ ഛിന്നഗ്രഹം സൂര്യനു ചുറ്റും ഒരു ഭ്രമണം പൂർത്തിയാക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു 2008ലാണ് ആദ്യം കണ്ടെത്തിയത്. 2029 മേയ് 25നു വീണ്ടും ഭൂമിക്കരികിലൂടെ പോകും.
നിലവിൽ ഭൂമിക്ക് അപകടമൊന്നും ഛിന്നഗ്രഹത്തിന്റെ യാത്ര കൊണ്ട് സംഭവിക്കില്ലെങ്കിലും ഭാവിയിൽ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ(പൊട്ടൻഷ്യലി ഡെയ്ഞ്ചറസ് ആസ്റ്ററോയ്ഡ്) ഗണത്തിലാണ് ഇതിനെ കൂട്ടിയിരിക്കുന്നത്.ഇത്രയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങളെ ‘അപ്പോളോ ക്ലാസ്’ഛിന്നഗ്രഹങ്ങളെന്നും വിളിക്കാറുണ്ട്. ഭൂമിക്ക് 32 ലക്ഷം കിലോമീറ്റർ അകലെയായി ഛിന്നഗ്രഹം കടന്നുപോകുന്നതിനാൽ ആളുകൾ ഭയപ്പെടേണ്ട കാര്യമില്ല