ദില്ലി; ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും സൈനികരും തമ്മിൽ ഏറ്റുമുട്ടലിൽ സുരക്ഷ സൈനികൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിൽ അടുത്ത ദിവസം സന്ദർശനം നടത്താനിരിക്കേയാണ് ഏറ്റുമുട്ടൽ.
ജമ്മു നഗരത്തിലെ സുൻജ്വാൻ കന്റോൺമെന്റ് മേഖലയിൽ സുരക്ഷാ സേന ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. തൊട്ട് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. നഗരത്തിൽ ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. നഗരത്തിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നവെന്ന വിവരമായിരുന്നു പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ തിരിച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സിഐഎസ്എഫ് സബ് ഇൻസ്പെക്റ്റർ ആണ് കൊല്ലപ്പെട്ടത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
‘ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നതായും ചില നടപടികൾ ആസൂത്രണം ചെയ്യുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ പ്രദേശം വളഞ്ഞിരുന്നു. എന്നാൽ രാവിലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ഒരു സുരക്ഷാ സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്’ ജമ്മു പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ് പറഞ്ഞു. നേരത്തേ 2018 ൽ സുൻജ്വാൻ ആർമി കന്റോൺമെന്റ് മേഖലയിൽ ഭീകരർ ആക്രമണം നടത്തിയിരുന്നു. അന്ന് നിരവധി പേരാണ് കൊല്ലപ്പെട്ടത്.കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ മാസം മുതൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാല് പഞ്ചായത്ത് അംഗങ്ങൾ കൊല്ലപ്പെടുകയും നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ ബാരാമുള്ള ജില്ലയിൽ ലഷ്‌കറെ ത്വയ്ബയുടെ ഉന്നത കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.ലഷ്‌കർ കമാന്റർ യൂസഫ് കാന്ദ്രുവിനെയടക്കം മൂന്ന് ഭീകരരെയാണ് വധിച്ചത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ലക്ഷ്യസ്ഥാനത്ത് ഏതാനും ഭീകരർ കൂടി ഉണ്ടെന്നാണ് സൂചന.