ബെംഗളൂരു: നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കും. മാണ്ഡ്യ ലോക്സഭയൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് നിലവിൽ സുമലത.
അന്തരിച്ച പ്രമുഖ നടനും കോൺഗ്രസ് നേതാവുമായിരുന്ന ഭർത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റ് കോൺഗ്രസ് ജെഡിഎസിന് വിട്ടു നൽകിയിരുന്നു. ഭർത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുമലത സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബിജെപി അവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ മത്സരിച്ച തിരഞ്ഞെടുപ്പിൽ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തിയിരുന്നു.
അടുത്ത ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ സന്ദർശനം നടത്താനിരിക്കെയാണ് സുമലത ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്. മെയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സുമലത പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
മകനും യുവനടനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതിന് മുന്നോടിയായിട്ടാണ് സുമലതയുടെ ബിജെപി പ്രവേശമെന്നും കന്നടമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.