‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു , നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയു’മെന്നു ഉണ്ണി മുകുന്ദന്‍. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്താണ് മിത്ത് വിവാദത്തില്‍ നടന്‍ പ്രതികരണം നടത്തിയത്.
ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും.മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. അതാണ് ഈ രാജ്യത്തിന്റെ ഭംഗി-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വിഘ്നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ഇവിടെ ക്ഷേത്രത്തിൽവന്നു പ്രാർഥിക്കുന്നത്. ഗണപതി ഇല്ലെന്ന് ആരെങ്കിലും പറയുമ്പോൾ, മര്യാദയുടെ പേരിലെങ്കിലും അദ്ദേഹത്തിനു വേണ്ടി നമ്മൾ സംസാരിക്കണം. അതുകൊണ്ടാണ് ഈ പരിപാടിയിലേക്കു വിളിച്ചപ്പോൾ ഓടിച്ചാടി വന്നത്. ഹനുമാൻ ജയന്തിക്ക് ഞാനൊരു ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടിരുന്നു. എന്റെ സഹപ്രവർത്തകനായ ഒരു ചേട്ടൻ വന്നിട്ട്, ഹനുമാൻ കൊറോണ മാറ്റുമോയെന്നു ചോദിച്ചു. അതിനു ഞാനൊരു മറുപടിയും കൊടുത്തു. അതു വലിയ ചർച്ചയായി.
ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണം. ഇതൊരു ഓർമപ്പെടുത്തലാണ്. ചില കാര്യങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്കു വിഷമം തോന്നും. അതിനേക്കാളും വിഷമമാണ്, ഹിന്ദു വിശ്വാസികളുടെ ഈ മനോഭാവം. മറ്റുള്ളവരെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അല്ല, നിങ്ങൾ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കണം. ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്നത് എന്തിനാണെന്നു ചിന്തിക്കണം.
ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നു പ്രാർഥിക്കുകയാണ്-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.