ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് രണ്ടാം വാരത്തിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കമ്മീഷൻ അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണ്. മാർച്ച് 9 ന് ശേഷം പാർലമെൻ്റ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിക്കുന്നത്.
2024 ലെ തിരഞ്ഞെടുപ്പ് തീയതിക്രമം 2019 ന് സമാനമായിരിക്കുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ സന്ദർശനം സൂചന നൽകുന്നതായും റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും സേനയുടെ ലഭ്യതയെക്കുറിച്ചും ആരായാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ മാർച്ച് 8-9 തീയതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ കാണുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കേന്ദ്രഭരണപ്രദേശങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാകുമോ എന്നറിയാൻ കമ്മീഷൻ പ്രതിനിധികൾ മാർച്ച് 12-13 തീയതികളിൽ ജമ്മു കശ്മീർ സന്ദർശിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന വനിതകളുടെ മെഗാ റാലി വനിതാദിനത്തിന്‍റെ തലേദിവസമായ മാർച്ച് ഏഴിന് ബംഗാളിൽ നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ബിജെപി നടത്തുന്ന ഏറ്റവും വലിയ പ്രചരണ പരിപാടി ആയിരിക്കും ഇതെന്നാണ് സൂചന.