തിരുവനന്തപുരം • രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും നിർദേശമുണ്ട്.
അതേസമയം, എത്ര രൂപയാണ് പിഴയായി ഈടാക്കുക എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപയാണ് പിഴ.
കേരളത്തിൽ ആശങ്കപ്പെടേണ്ട രീതിയിൽ കോവിഡ് വ്യാപനം നിലവിലില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ കൂടിയ സാഹചര്യത്തിൽ ജാഗ്രത തുടരുമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മാസ്ക് ധരിക്കുന്നതു നിർബന്ധമാണെന്ന് ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി വ്യക്തമാക്കി.