മീൻരുചിയുമായി ഹോട്ടൽ വിനായക

0
230

കരിമീൻ, തേങ്ങാപ്പാലിൽ വേവിച്ചെടുത്തു പൊള്ളിച്ചതിന് വെറും എൺപതു രൂപ. കറുമുറെ കടിച്ചാസ്വദിക്കാൻ ഫ്രഷ് കൊഴുവ ഫ്രൈ ഒരു പ്ലേറ്റിന് നാൽപതു രൂപ. ഒരൂണിനൊപ്പം രണ്ടു മീൻരുചി ഓർഡർ ചെയ്യാത്തവരുണ്ടാകില്ല ഹോട്ടൽ വിനായകയിലെത്തിയാൽ. താരതമ്യേനെ ചെലവു കുറവ്. രുചി കൂടുതൽ.

തൃപ്പൂണിത്തുറയ്ക്കടുത്ത് പേട്ട മെട്രോ സ്റ്റേഷനിലിറങ്ങി രണ്ടു മീൻദൂരം നടന്നാൽ എത്തും നാടൻ രുചിപ്പെരുമയിലേക്ക്. വലിയ ബോർഡോ, ഹോംലി മീൽസ് എന്ന വിശേഷണമോ ഹോട്ടൽ വിനായകയുടെ മുന്നിലില്ല. അതുകൊണ്ടുതന്നെ പലരുടെയും കണ്ണിൽപെടില്ല ഈ ചെറുഹോട്ടൽ. രുചിയറിഞ്ഞവരെ വലയെറിഞ്ഞു വീഴ്ത്തുന്ന ഒരു ജാലവിദ്യയുണ്ട് വിനായകയ്ക്ക്. അതിനു പിന്നിൽ രണ്ടുപേർ. ജയപ്രകാശ് ചേട്ടനും ഭാര്യ പ്രേമലതയും.

വീട്ടിൽനിന്നു കഴിക്കുന്നതു പോലെയുണ്ട് എന്നു പറയുമ്പോൾ ഒരു കാർ കമ്പനിയുടെ എക്സിക്യുട്ടീവിന്റെ രസകരമായ മറുപടി- എന്റെ പൊന്നണ്ണാ, അതുക്കും മേലെയാണ് ഇവിടത്തെ ഊണ്. സമയം കിട്ടുമ്പോൾ ഇവിടേക്ക് ഓടിയെത്തുന്നതും അതുകൊണ്ടുതന്നെ.

വണ്ടി വഴിയോരത്തു പാർക്ക് ചെയ്ത് ഉള്ളിലേക്കെത്തുമ്പോൾ പ്രതീക്ഷിച്ചിരുന്നത് മീൻമണമൊക്കെയുള്ള ഹോട്ടൽ ആയിരുന്നു. എന്നാൽ അടുക്കളയിൽ കയറിനോക്കിയാൽ പോലും അങ്ങനെയൊരു മനംമടുപ്പിക്കുന്നതൊന്നും വിനായകയിൽ കാണില്ല. വീടുനോക്കുംപോലെ ഹോട്ടലും വീട്ടുകാരെയെന്നപോലെ അതിഥികളെയും പരിഗണിക്കുന്ന ജയപ്രകാശേട്ടനും പ്രേമലത ചേച്ചിയും നിറചിരിയോടെ നിങ്ങൾക്ക് ഊണ് വിളമ്പിത്തരും.

ചൂടോടെ ചോറ്, ഒഴിക്കാൻ മുന്നുതരം കറികൾ, അപ്പപ്പോൾ മൊരിച്ചെടുക്കുന്ന മീനുകളുടെ മേളം. ചെമ്മീൻ ഫ്രൈയും കരിമീൻ പൊള്ളിച്ചതും ബെസ്റ്റോടു ബെസ്റ്റ്. ചമ്പക്കര കായലിൽനിന്നു വിനായകയുടെ ചട്ടിയിലേക്ക് വരുന്ന ഫ്രഷ് മീനുകൾ. ഇങ്ങനെ നല്ലതു മാത്രം നൽകിയതുകൊണ്ടാണ് പതിനെട്ടുകൊല്ലമായി ഇവർ വിജയകരമായി രുചിശാല നടത്തിക്കൊണ്ടുപോകുന്നത്. ദൂരെനിന്നുപോലും വണ്ടിയോടിച്ച് രുചിപ്രേമികൾ ഇവിടെയെത്തുന്നത്.

വിനായകയുടെ രുചിക്കൂട്ടിനു പിന്നിൽ പ്രേമലത ചേച്ചിയാണ്. അരിയുന്നതു മുതൽ മസാലക്കൂട്ടൊരുക്കി വറുത്തെടുക്കുന്നതു വരെയുള്ള മേൽനോട്ടം. കൂട്ടിന് ഒരു തൊഴിലാളിയുണ്ടെന്നു മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here